തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ബിജുവാണ് മരിച്ചത്. വർക്ക്ഷോപ്പ് ജീവനക്കാരനാണ് ബിജു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. അവിടെ നടത്തിയ പരിശോധനയിലാണ് ബിജുവിന് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് മൂന്നാഴ്ച മുൻപാണ് ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ബിജുവിന്റെ വീട്ടിലെ കിണറ്റിൽ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തിയിരുന്ന്. ഇയാൾ പണിയെടുക്കുന്ന വർക്ക്ഷോപ്പിനടുത്തുള്ള ചിറയിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മസ്തിഷ്ക ജ്വരം ബാധിച്ച ഈ മാസത്തെ നാലാമത്തെ മരണമാണിത്. നാല് ദിവസത്തിനിടെ തെക്കൻ കേരളത്തിൽ രണ്ട് മരണം ഉണ്ടായി. 2025 ജനുവരി ഒന്നു മുതൽ ഒക്ടോബർ 9 വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേർക്കാണ്. ഇതിൽ 23 പേർ മരണപ്പെട്ടു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.

