മീനാക്ഷിപുരം: പാലക്കാട് മീനാക്ഷിപുരത്ത് നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവായ ഹരിദാസനാണ് പിടിയിലായത്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയാണ് ഇയാൾ. മീനാക്ഷിപുരം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് സർക്കാർപതിയിലെ കണ്ണയ്യൻ എന്നയാളുടെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടികൂടിയത്. 36 കന്നാസുകളിലായി സൂക്ഷിച്ച 1260 ലിറ്റര്‍ സ്പിരിറ്റ് ആയിരുന്നു പിടിച്ചെടുത്തത്. കണ്ണയ്യനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് ഏൽപ്പിച്ച ഹരിദാസനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരിദാസനെ ഒന്നാം പ്രതിയാക്കിയും സഹായി ഉദയനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. കണ്ണയ്യന്റെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടികൂടിയതിനാൽ ഇയാളുടെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിറ്റൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.മീനാക്ഷിപുരം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. സ്പിരിറ്റ് ഇയാളുടേതല്ല മറ്റൊരാൾ ഏൽപിച്ചിരുന്നതാണെന്നാണ് കണ്ണയ്യ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ പ്രതി ഹരിദാസൻ പിടിയിലായത്.

