ന്യൂഡൽഹി: ഇന്ത്യയിലുടനീളം 4 ജി സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങി ബിഎസ്‌എൻഎൽ. സെപ്റ്റംബർ 27 ന് രാജ്യവ്യാപകമായി എല്ലാ ടെലികോം സർക്കിളുകളിലും ഔദ്യോഗിക ലോഞ്ച് നടക്കും. രാജ്യത്തുടനീളം 100,000 പുതിയ 4ജി/5ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു വർഷം നീണ്ടുനിന്ന പദ്ധതി പൂർത്തിയാക്കിയതിന് ശേഷം, കമ്പനി ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ലോഞ്ച് സ്ഥിരീകരിച്ചു. 4ജി സേവനം അവതരിപ്പിക്കുന്നത് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് കോൾ വിച്ഛേദങ്ങൾ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് ജെ രവി വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബിഎസ്എൻഎൽ 2024ൽ 25,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ സേവനങ്ങൾക്കായി ഇതുവരെ ഒരു ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനുമായി 47,000 കോടി വരെ നിക്ഷേപിക്കാൻ , ബിഎസ്‌എൻഎൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിലെ വരും പാദങ്ങളിൽ ബിഎസ്എൻഎൽ സാമ്പത്തിക നേട്ടം റിപ്പോർട്ട് ചെയ്യുമെന്ന് ഈ വർഷം ജൂലൈയിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കുറഞ്ഞത് 50 ശതമാനം വർധിപ്പിക്കണമെന്നും അടുത്ത വർഷത്തേക്ക് തന്ത്രപരമായ ബിസിനസ് യൂണിറ്റിന് എന്‍റർപ്രൈസ് ബിസിനസ് 25 മുതൽ 30 ശതമാനം വളർത്തണമെന്നും ബിഎസ്‌എൻഎല്ലിന്‍റെ അവലോകന യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.
2024 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി അറ്റാദായവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടർച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയിൽ പരാമർശം നടത്തിയിരുന്നു. 6ജി സേവനങ്ങൾ ആരംഭിക്കുന്നത് മിഷൻ മോഡിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ബിഎസ്‌എൻഎല്ലിന്റെ മൊബൈൽ കണക്റ്റിവിറ്റി രാജ്യവ്യാപകമായി വികസിപ്പിക്കുന്നതിനായി തപാൽ വകുപ്പും (ഡിഒപി) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്‌എൻഎൽ) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബിഎസ്‌എൻഎൽ സിം കാർഡുകൾ വിൽക്കുന്നതിനും രാജ്യത്തുടനീളം മൊബൈൽ റീചാർജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും തപാൽ വകുപ്പ് അതിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ വിശാലമായ ശൃംഖല ഉപയോഗപ്പെടുത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

