താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവർ കേട്ടില്ല’; പുൽപ്പള്ളി കള്ളക്കേസിൽ തങ്കച്ചൻ ജയിലിൽ കിടന്നത് 17 ദിവസം; പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം

0

പുൽപ്പള്ളി: പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും തോട്ടയും പിടികൂടിയ കേസിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് കേട്ടില്ല എന്ന് തങ്കച്ചൻ. 17 ദിവസമാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ തങ്കച്ചൻ ജയിലിൽ കഴിഞ്ഞത്. ഒടുവിൽ കേസുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളിൽ ഒരാൾ അറസ്റ്റിലാകുകയും തങ്കച്ചൻ ജയിൽ മോചിതനാകുകയും ചെയ്തു.

താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പോലീസ് കേട്ടില്ല. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പോലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു. കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ. വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യാതൊരു അറിവുമില്ലാത്ത സംഭവത്തിലാണ് താൻ 17 ദിവസം ജയിലിൽ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കിൽ 60 ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ കാണാൻ വന്നിരുന്നു. ​ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ പറഞ്ഞു.

കഴിഞ്ഞ മാസം 22 നായിരുന്നു തങ്കച്ചന്റെ വീട്ടിലെ കാർ പോർച്ചിൽ നിന്ന് 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെടുത്തതും. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ തങ്കച്ചൻ നിരപരാധിയാണെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. സംഭവത്തെപ്പറ്റി പോലീസിന് വിവരം കൈമാറിയ ആളുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളിലേക്ക് എത്തിയത്. തങ്കച്ചൻ്റെ നിരപരാധിത്വം തെളിഞ്ഞതിനാൽ ഇദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ പോലീസ് കോടതിയിൽ നൽകി.

തങ്കച്ചനെ കുടുക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദ് (41) നെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഗൂഗിൾ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്ഫോടക വസ്തുക്കളും കാർ ഷെഡിൽ കൊണ്ടു വച്ച യഥാർത്ഥ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. ഗൂഡലോചനയിൽകൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here