കുവൈത്ത് സിറ്റി: അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വൻ തോതിൽ മദ്യ നിർമ്മാണം നടത്തിയ വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തി. കുവൈത്തിൽ ബർ അൽ-അബ്ദലി ഏരിയയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണ ശാലയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി നടത്തിക്കൊണ്ടുവന്നിരുന്ന വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തിയിട്ടുള്ളതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നടന്ന പരിശോധനയിൽ ഹൈടെക് ബോട്ടിലിംഗ് യന്ത്രങ്ങൾ, വ്യാവസായിക നിലവാരത്തിലുള്ള പ്രസ്സുകൾ, കൂടാതെ വലിയ അളവിൽ വ്യാജ ബ്രാൻഡ് ലേബലുകൾ തുടങ്ങിയവ പിടികൂടി. വിദേശ മദ്യമാണെന്ന് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മദ്യം നിർമ്മിക്കുകയും കുപ്പികളിൽ നിറച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന ഒരു വിപുലമായ ശൃംഖലയാണ് ഇവർ നടത്തിയിരുന്നത്. വിദേശ ബ്രാൻഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകൾ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വിപണനം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ പ്രതികളെ മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗമാണ് (ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ) അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെയും കസ്റ്റഡിയിലെടുത്ത മുഴുവൻ സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

