അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരവസരം ഒത്തുവന്നപ്പോൾ ശബരിമലയെ തകർക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരുമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനെ പരിഹസിച്ചാണ് കെ സുരേന്ദ്രന്റെ കുറിപ്പ്. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ടെന്നും കെ സുരേന്ദ്രൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭാരതത്തിലെ ഏക ഇടതു (ലെഫ്റ്റ്) സർക്കാരെന്നു അവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണ്. ശ്രീമാൻ വെള്ളാപ്പള്ളി നടേശനും ശ്രീമാൻ സുകുമാരൻ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല. സെക്കുലർ ഭരണകൂടം എന്നു പറഞ്ഞാൽ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട്. എന്നു പറഞ്ഞാൽ സർക്കാർ മതകാര്യങ്ങളിൽ ഇടപെടരുത് എന്നു പച്ചമലയാളം.
ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പേരിൽ വളരെ ടിപ്പിക്കലും സെൻസിറ്റീവുമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല ക്ഷേത്രം. ഒരവസരം ഒത്തുവന്നപ്പോൾ അതിനെ തകർക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന് എങ്ങനെയാണ് അയ്യപ്പസംഗമം നടത്താൻ കഴിയുന്നതെന്ന് ഉളുപ്പും ചളിപ്പുമില്ലാത്ത ബിനോയ് വിശ്വത്തിനുപോലും മനസിലാവുന്നില്ലെങ്കിൽ എന്തു പറയാൻ.
നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ട. ശ്രീമാൻ നരേന്ദ്രമോദിയെ അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശിച്ച ഒരു സാംസ്കാരിക നാ(യ) കൻമാരേയും മഷിയിട്ടുനോക്കിയിട്ടും കാണുന്നുപോലുമില്ല കേരളത്തിൽ. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും. ഉറപ്പ് .തത്വമസി…

