തിരുവനന്തപുരം: വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നതായി പരാതി. കെഎസ്ആർടിസി ബസിൽ കയറുന്നതിനിടെയായിരുന്നു സംഭവം. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58)യുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചക്ക് കാട്ടാക്കടയിൽ നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്. കഴുത്തിൽ നിന്ന് മാല വലിച്ചെടുക്കുന്നത് അറിഞ്ഞിരുന്നെന്നും തടയാൻ ശ്രമം നടന്നപ്പോളേക്കും മാല നഷ്ടമായിയെന്നും ഗിരിജ പറയുന്നു.
കാട്ടാക്കട ഡിപ്പോയിൽ വച്ചായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബസ് വന്നത്. ബസിനുള്ളിലേയ്ക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവൻ്റെ മാല നഷ്ടപ്പെട്ടത്. പിന്നിൽ നിന്ന ഒരു യുവതിയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് ഗിരിജ പറയുന്നു.
ബസിനായി കാത്തിരുന്ന സമയത് ആ യുവതി എന്നെ കുറെ നേരമായി നോക്കിയിരുന്നെന്നും ഗിരിജ പറഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാല പൊട്ടിച്ച പുറകെ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മാല മോഷണം പോയതറിഞ്ഞതോടെ ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഒപ്പമുണ്ടായവർ പറഞ്ഞു. പിന്നാലെ ഗിരിജ കുമാരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

