ജെൻ സികളുടെ സ്വന്തം ‘റാപ്പർ ബലെൻ’, നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി? ആരാണ് ബലേന്ദ്ര ഷാ?

0

നേപ്പാൾ ജെൻ  സി പ്രക്ഷോഭത്തിൽ വലയുകയാണ്. യുവജന പ്രക്ഷോഭം മൂലം രാജ്യമെമ്പാടും അക്രമം പടരുകയാണ്. പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നു. മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യ ലക്ഷ്മി ചിത്രകാർ പ്രതിഷേധക്കാർ വീടിന് തീയിട്ടതിനെ തുടർന്ന് പൊള്ളലേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് കെ പി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭകരുടെ പ്രിയങ്കരനായ ‘റാപ്പർ ബലെൻഷാ’ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷായുടെ പേരാണ് വ്യാപകമായി ഉയർന്ന് വരുന്നത്.

ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലാണ് ബാലേന്ദ്ര ഷാ എന്ന ബലെന്‍ നേപ്പാളി യുവാക്കള്‍ക്കിടയില്‍ തരംഗമായത്. ഹിപ് ഹോപ്പ് സംഗീത ശാഖയിലൂടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പാടിയതോടെ ഷായെ രാഷ്ട്രീയ ലോകവും ശ്രദ്ധിച്ചുതുടങ്ങി. ദാരിദ്ര്യവും തൊഴിലില്ലായ്മയും വികസനമില്ലായ്മയുമെല്ലാം റാപ്പില്‍ മാസ്മരികതയായപ്പോള്‍ നേപ്പാളി യുവത്വം ഏറ്റെടുത്തു. യുട്യൂബില്‍ ഏഴ് മില്യണ്‍ കാഴ്ചക്കാരുളള ബലിദാന്‍ എന്ന ആല്‍ബം നിരാശയിലാണ്ട നേപ്പാളിലെ യുവാക്കള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി.

35കാരനായ ബാലേന്ദ്ര ഷാ ഒരു റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയും 61,000 വോട്ടിന് വിജയിക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിന്റെ 15-ാമത് മേയറായി 2022 മെയ് മുതൽ പാർട്ടി പിന്തുണയില്ലാതെ ആ സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയായി ബാലേന്ദ്ര ഷാ മാറുകയും ചെയ്തിരുന്നു.

ഒരു മേയര്‍ എന്ന നിലയില്‍ അദ്ദേഹം യോഗങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി, ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിച്ചു. അഴിമതിയില്‍ കുളിച്ച വ്യവസ്ഥകളില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിച്ച നിരാശരായ നേപ്പാളികളുടെ ഭാഷയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സംസാരിച്ചത്. മുപ്പത്തിയാറാം വയസില്‍ ബാലേന്ദ്ര പ്രധാനമന്ത്രിയാവുകയാണെങ്കില്‍ അത് നേപ്പാളിന്‍റെ ചരിത്രത്തിലെ പുതുയുഗ പിറവി ആകുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here