തൃശൂര്‍: കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എം.പിയുടെ പരിപാടി അപലപനീയമാണെന്ന് മന്ത്രി ആർ. ബിന്ദു.
തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എം.പിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റുവാങ്ങാനും അനുഭാവപൂര്‍വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എം.പിയാണ് ഇപ്പോള്‍ അദ്ദേഹം.
അവര്‍ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എം.പിക്ക്. ജീവിതപ്രശ്‌നങ്ങളുമായി മുന്നിലെത്തുന്നവര്‍ തന്റെ അടിയാളരാണെന്ന തോന്നല്‍ നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കലുങ്ക് പരിപാടിയില്‍ തന്റെ പ്രശ്‌നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല.
‘താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്’ എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നുവെന്നും മന്ത്രി പറഞ്ഞു.

