കൊച്ചി ∙ കലയും സാഹിത്യവും കൈകോർത്തപ്പോൾ ജീവിതത്തിലെ ദുരിതങ്ങളെ മറികടന്ന് 400ലധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയിരിക്കുന്നു കുമ്പളങ്ങിയിലെ മാഗ്ളിൻ ജാക്സൺ. തോപ്പുംപടിയിൽ കാട്ടേത്ത് പറമ്പിൽ കാസ്പറിന്റെയും റജീനയുടെയും മൂത്തമകളായാണ് മാഗ്ളിൻ ജനിച്ചത്.
ചെറുപ്പത്തിൽ അമ്മയുടെ എഴുത്ത് പ്രചോദനമായെങ്കിലും വിവാഹവും പഠനവും കാരണം എഴുത്ത് വഴിമാറിപ്പോയിരുന്നു. എന്നാൽ, ഭർത്താവിന്റെ പ്രോത്സാഹനവും പിന്നീട് ഉണ്ടായ വിയോഗവും, ഏകാന്തതയും, മാഗ്ളിനെ വീണ്ടും എഴുത്തിലേക്കും കലാസൃഷ്ടികളിലേക്കും തിരികെ കൊണ്ടുവന്നു.
സംഗീതം, നൃത്തം, മേക്കപ്പ്, ഫാഷൻ ഡിസൈനിംഗ്, ക്രാഫ്റ്റ്, പാചകം തുടങ്ങി നിരവധി മേഖലകളിൽ കഴിവുതെളിയിച്ച മാഗ്ളിൻ, റെഡിറ്റു വേയർ സാരി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് താൻ തന്നെയാണെന്ന് അഭിമാനത്തോടെ പറയുന്നു.
പ്രമുഖ പത്രങ്ങളിലും മാസികകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ച മാഗ്ളിന് അർജുനൻ മാഷ് പ്രതിഭ പുരസ്കാരം, സുഗതകുമാരിയമ്മയുടെ പേരിലുള്ള പുരസ്കാരം, ദേശിയ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമി ആദരവ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സൂര്യ, ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി, ജീവൻ, കൊച്ചിൻ ചാനൽ തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിലും, റേഡിയോ സ്റ്റേഷനുകളിലും ബ്യൂട്ടി, പാചകം, ക്രാഫ്റ്റ് മേഖലകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ ചാനലിലെ ‘കുങ്കുമചെപ്പ്’ എന്ന പരിപാടിയുടെ 230 എപ്പിസോഡുകൾ മാഗ്ളിൻ തന്നെ നിർമിക്കുകയും അവതരിക്കുകയും പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.
കാരുണ്യ പ്രവർത്തനങ്ങളിലും പ്രകൃതിസ്നേഹത്തിലും മാഗ്ളിൻ സജീവമാണ്. മീൻ, പക്ഷി, ചെടി തുടങ്ങിയവ വളർത്തിയും പരിപാലിച്ചും സന്തോഷം കണ്ടെത്തുന്നു.
ഇതുവരെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച മാഗ്ളിൻ, രണ്ട് നോവലുകൾ കൂടി അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ട്. പത്ത് വിഷയങ്ങളിൽ ഓരോ പുസ്തകം പുറത്തിറക്കണം എന്നതാണ് അടുത്ത സ്വപ്നം.
മക്കളായ നിഷ റോയ്, നിമ്മി സെബി, നീൽ ജാക്സൻ എന്നിവരും മരുമക്കളായ സെബി മേനാച്ചേരി, ലിജി നീൽ, കൊച്ചുമക്കളായ റിയാ, റോജൻ, രാഹുൽ, റയാൻ, സുസ്സാൻ, ലിയാന, യുവാൻ, മാഗ്ളിൻ എന്നിവർ എല്ലാം തന്നെയാണ് എഴുത്തിനും കലാപ്രവർത്തനങ്ങൾക്കും മാഗ്ളിന് പ്രചോദനം.

