ശബരിമലയില്‍ വിശദ പരിശോധന; റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിലപിടിപ്പുള്ളവയുടെ കണക്കെടുക്കണമെന്ന് ഹൈക്കോടതി

0

ശബരിമലയില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമില്‍ സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. സ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ കാണാതായ സ്വര്‍ണപീഠങ്ങള്‍ വീട്ടില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ച എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ദ്വാരപാലക ശില്‍പ്പങ്ങള്‍ പുനസ്ഥാപിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.

കാണാതായെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞ സ്വര്‍ണപീഠം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ തന്നെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് കോടതി ആരാഞ്ഞു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ശബരിമലയില്‍ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ച അന്വേഷിക്കണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാത്രം കേന്ദ്രികരിച്ച് ആവരുത് അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ 2013,2019 ലുള്ള ദ്വാരപ്പാലക ഫോട്ടോകള്‍ ഹാജരാക്കി. സ്‌ട്രോങ്ങ് റൂമില്‍ വേറെ ദ്വാരപാലക സ്വര്‍ണ്ണപാളികള്‍ കണ്ടെത്താനായില്ല. ശബരിമലയിലെ സ്‌ട്രോങ്ങ് റൂം രജിസ്ട്രിയില്‍ ദ്വാരപാലക സ്വര്‍ണ്ണപാളികള്‍ പീഠങ്ങള്‍ രേഖപ്പെടുത്തിയില്ല. പീഠങ്ങള്‍ കണ്ടെത്തിയ കാര്യം വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here