കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്.മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായത് കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ഒക്ടോബർ എട്ടിന് സെക്രട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
വയറ്റിൽ നിന്ന് കത്രിക നീക്കിയിട്ട് ഈ സെപ്തംബർ 17ന് മൂന്ന് വർഷം പൂർത്തിയാകും. ഇത്രയും വർഷം പോരാടിയിട്ടും നീതി കിട്ടിയിട്ടില്ല. നീതി കിട്ടുന്ന വരെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.എട്ടുവർഷമായി ദുരിതജീവിതം തുടങ്ങിയിട്ട്.ആരോഗ്യാവസ്ഥ കൂടുതൽ ദുരിതത്തിലേക്ക് പോകുകയാണ്. പരിഹാരം നൽകാമെന്ന് പറഞ്ഞ സർക്കാറും ആരോഗ്യമന്ത്രിയും മൗനത്തിലാണെന്നും ഹർഷിന പറയുന്നു.

