ദുബായ്: യുഎഇയിൽ സ്വർണവില കുറയുന്നു. ചൊവ്വാഴ്ച രാജ്യത്ത് സ്വർണവില സർവകാല റെക്കോർഡിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുറവുണ്ടായത്. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയ കുറവ്.
ചൊവ്വാഴ്ച്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 456.0 ദിർഹം ആയിരുന്നു വില. ഇന്നു രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 454.25 ദിർഹമായി. ദുബായ് ജ്വല്ലറി ഗ്രൂപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. 22 കാരറ്റ് ഗ്രാമിന് ചൊവ്വാഴ്ച്ച 422.0 ദിർഹമായിരുന്നു വില. ഇന്ന് 420.5 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് 403.25 ദിർഹം, 18 കാരറ്റ്: 345.75 ദിർഹം എന്നിങ്ങനെയാണ് വില. വിവാഹ സീസണും ആഘോഷങ്ങളും അടുത്തിരിക്കെ, വിലയിലുണ്ടായ ഈ ചെറിയ കുറവ് പോലും ഉപയോക്താക്കൾക്ക് വലിയ ലാഭമാണ് നൽകുന്നത്.
വിദേശ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,771.5 ഡോളറാണ്. വരും മാസങ്ങളിൽ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും അടുത്ത വർഷം സ്വർണത്തിന് വില കൂടാനും 2026-ഓടെ ഔൺസിന് 4,000 ഡോളറിലെത്താനും സാധ്യതയുണ്ടെന്ന് ചില വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ വന്നതോടെയാണ് സ്വർണത്തിന് സമീപകാലത്ത് വലിയ വില വർധനയുണ്ടായത്.

