ഫ്രാന്‍സില്‍ ആളിപ്പടർന്ന് ‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; 200 പേർ അറസ്റ്റില്‍

0

ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരായ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ 200 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ രാജിവയ്ക്കാൻ നിർബന്ധിതനായതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതിഷേധങ്ങൾ ആരംഭിച്ചത്. സർക്കാർ മാറ്റം കൊണ്ട് മാത്രം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

പൊതു അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കുക, പെൻഷനുകൾ മരവിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ കുതിച്ചുയരുന്ന കടം നിയന്ത്രിക്കാൻ ഫ്രാങ്കോയിസ് ബെയ്‌റൂ കടുത്ത നടപടികൾ ആസൂത്രണം ചെയ്തിരുന്നു. എന്നിരുന്നാലും, അവ നടപ്പിലാക്കുന്നതിന് മുമ്പ് ബെയ്‌റൂവിന് രാജിവയ്ക്കേണ്ടിവന്നു. ബെയ്‌റൂവിന്റെ രാജിയെത്തുടർന്ന്, പ്രസിഡന്റ് മാക്രോൺ സെബാസ്റ്റ്യൻ ലെ കൊർണൂയിലിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. രണ്ട് വർഷത്തിനുള്ളിൽ നിയമിക്കപ്പെടുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെ കൊർണൂയി. ഇത് ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചു

ഇടതുപക്ഷ ഗ്രൂപ്പായ ‘ബ്ലോക്ക് എവരിതിംഗ്’ ആണ് നിലവിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച ലെ കോർണുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിൽ അവർ ഒട്ടും തൃപ്തരല്ല. പ്രധാനമന്ത്രി മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ആശങ്കകൾ മാറുന്നില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. രാഷ്ട്രീയ വർഗത്തോടുള്ള വിദ്വേഷവും മാക്രോണിന്റെ കീഴിൽ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് അവരുടെ കോപത്തിന്റെ പ്രധാന കാരണങ്ങൾ.

‘ബ്ലോക്ക് എവരിതിംഗ്” പ്രസ്ഥാനം ടിക് ടോക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്  രൂപീകരിച്ചത്. ഈ പ്രസ്ഥാനത്തിന് കേന്ദ്രീകൃത നേതൃത്വമില്ല. മാക്രോണിന്റെ നയങ്ങൾ അസമത്വത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച് സമരങ്ങളും പ്രതിഷേധങ്ങളും നടത്താൻ വിദ്യാർത്ഥികൾ, തൊഴിലാളികൾ, ആക്ടിവിസ്റ്റുകൾ എന്നിവരോട് ഗ്രൂപ്പ് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here