തിരുവനന്തപുരം: ദേവസ്വം വിജിലൻസ് ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശലിനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. വിദേശ മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും വ്യവസായികളിൽ നിന്നുൾപ്പെടെ പണം പിരിച്ചെന്ന് ദേവസ്വം വിജിലെൻസിന്റെ റിപ്പോർട്ട്.
ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം പിരിച്ചെന്നും പണപ്പിരിവിന്റെ കണക്കുകളിൽ വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവന്റെ മാല നേരിട്ട് ക്ഷേത്രത്തിനു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
ദ്വാരപാലക ശില്പങ്ങളുടെമേൽ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉണ്ണികൃഷ്‍ണൻ പോറ്റി കോടികളുടെ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്.

