ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചു. കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നു അടപ്പിച്ചത്. ചിക്കനുള്ളിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി കോക്കല്ലൂർ ആശുപത്രിക്ക് സമീപമാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നിർമ്മല്ലൂർ പാറമുക്കിലെ ഷജിലയും കുടുംബവുമാണ് ഹോട്ടലിൽ നിന്നും കുട്ടികൾക്ക് ബിരിയാണി പാർസലായി വാങ്ങിയത്. ബിരിയാണി പ്ലെയിറ്റിലാക്കി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കൻ കഷണങ്ങളിൽ നിറയെ ചെറിയ പുഴുക്കൾ കണ്ടത്. ഹോട്ടലിൽ വന്ന് കുടുംബം പരാതി പറഞ്ഞെങ്കിലും അവ അംഗീകരിക്കാൻ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിനകത്തെ ഫ്രീസർ പരിശോധിക്കുകയും കൂടുതൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയുമുണ്ടായി.
കുടുംബം പിന്നീട് ബാലുശ്ശേരി പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പധികൃതർക്കും ഭക്ഷ്യ സുരക്ഷ ഓഫിസർക്കും പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസർ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ സീൽ ചെയ്ത് അടച്ചത്. ബിരിയാണി കഴിച്ചതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ബിരിയാണി കഴിച്ചതിനെ തുടർന്ന് ഷജിലക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

