കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്വിഗ്ഗി ജീവനക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു വന്നത്. തുടർന്ന് സലാം സഞ്ചരിച്ച ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുന്നതും ഇതിനിടെ ബൈക്കിലിടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

