ലോകേഷ് കനകരാജ്-രജിനീകാന്ത് കോമ്പോയിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കൂലി. ചിത്രത്തിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. പ്രീ-ബുക്കിങിൽ അടക്കം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് സിനിമ. ഇതുവരെ സിനിമയുടെ പ്രീ ബുക്കിങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് കേരളത്തിൽ വിറ്റുപോയത്. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ ദിവസം കൂലിയുടെ പ്രീ-റിലീസ് ഇവന്റ് ആഘോഷം നടന്നിരുന്നു. നായകൻ രജിനീകാന്ത്, നാഗർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, ആമിർ ഖാൻ തുടങ്ങി സിനിമയിലെ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ രജനീകാന്തിന്റെ ചടങ്ങിലെ പ്രസംഗം ആണ് വലിയ വിമർശനത്തിന് ഇടയാക്കിയത്.
നടൻ സൗബിൻ ഷാഹിറിനെ കുറിച്ച് സംസാരിക്കവെ രജനീകാന്ത് പറഞ്ഞ കാര്യങ്ങളാണ് ആദ്യം വിമർശനങ്ങൾക്ക് ഇടയാക്കിയത്. സൗബിൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പലവിധ സംശയങ്ങൾ വന്നുവെന്നും ദയാൽ എന്ന കഥാപാത്രം ചെയ്യാൻ സൗബിന് സാധിക്കുമോ കഷണ്ടിയാണല്ലോ പൊക്കമില്ലല്ലോ ഇയാളെ കൊണ്ട് പറ്റുമോയെന്ന് തോന്നിയെന്നാണ് രജിനീകാന്ത് പറഞ്ഞത്. സൗബിനെ ബോഡി ഷെയിം ചെയ്യുന്നതുപോലെ രജിനി സംസാരിച്ചുവെന്നാണ് വിമർശനം.
നടന് എതിരെ വന്ന മറ്റൊരു വിമർശനം ശ്രുതി ഹാസനെ ഗ്ലാമർ ഗേൾ എന്ന് രജിനീകാന്ത് വിശേഷിപ്പിച്ചതിന് എതിരെയായിരുന്നു. ത്രി സിനിമയുടെ സമയത്ത് ശ്രുതിയെ കണ്ടിട്ടുണ്ട്. അതിനുശേഷമുള്ള ശ്രുതിയുടെ സിനിമകളും കണ്ടിരുന്നു. അവൾ ഗ്ലാമർ ഗേളല്ലേ എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു. ശ്രുതി സൂപ്പറായി ചെയ്യും എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി എന്നാണ് രജിനീകാന്ത് പറഞ്ഞത്. ഇതും വലിയ വിമർശനത്തിന് ഇടയാക്കി.

