കണ്ണൂർ: പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാർട്ടൺ ഇന്ത്യ അലിയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബെനാമി കമ്പനി ആരംഭിച്ചുവെന്നാണ് ആരോപണം.
ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിർമ്മാണ കരാറുകൾ നൽകി. സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് കമ്പനിയുടെ ഉടമകളെന്നും കെഎസ്‌യു ആരോപിച്ചിരുന്നു.
ഈ പരാതിയിൽ പിപി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കണ്ണൂരിലെ കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി ഹൈക്കോടതി സെപ്തംബർ 18ന് പരിഗണിക്കാൻ മാറ്റി. ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

