ന്യൂഡൽഹി: അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ആകാംഷയിലാണ് രാജ്യം. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ എത്രയും വേഗം തീരുമാനിക്കുന്നതിനുള്ള ചർച്ചകളിലാണ് പാർട്ടികൾ. എൻഡിഎ നേതൃത്വയോഗം ചേർന്ന് സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് തന്നെ സ്ഥാനാർഥിയാകും എന്നാണ് സൂചന. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ , പി എസ് ശ്രീധരൻപിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. പാർലമെന്ററി രംഗത്ത് പരിചയമുള്ള നേതാവിനെ സ്ഥാനാർഥിയാക്കണമെന്നാണ് പൊതു അഭിപ്രായം.
വിജയ സാധ്യത എൻഡിഎ സ്ഥാനാർഥിക്ക് തന്നെയാണെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും സ്ഥാനാർഥിയെ നിർത്തും. ഇന്ത്യാ സഖ്യത്തിലെ ഏതു പാർട്ടിയിൽ നിന്നാണ് സ്ഥാനാർഥി എന്ന് തീരുമാനമായിട്ടില്ല. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.
ജഗദീപ് ധന്‍കറിന്‍റെ രാജിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധനകാര്യ രാജി വെച്ചത്. എന്നാൽ, കാരണം വ്യക്തമാക്കാതെയുള്ള രാജിക്കു പിന്നാലെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

