പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്.
വീട് നമ്പർ 6 ലാണ് ഗ്രാമത്തിലെ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള നിദാനിയെ മുഴുവൻ പട്ടിക ഒരു സാങ്കൽപ്പിക ഭവനമാക്കി മാറ്റിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ഇതിൽ പ്രതികരിക്കാനും കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപ്പിക നമ്പർ രേഖപ്പെടുത്തിയതാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രതികരിച്ചു.

