അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ, അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ച് പിടിക്കണമെന്ന ആവശ്യവുമായി പരാതിക്കാരനായ അഡ്വ. നാഗരാജ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ പോലും ശേഖരിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് വിജിലൻസ് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം നടത്താതെയാണ് എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നാണ് പ്രധാന ആരോപണം. അതിനാൽ, അന്വേഷണത്തിനായി നീക്കിവച്ച നാല് മാസത്തെ കാലയളവിൽ ഉദ്യോഗസ്ഥർക്ക് നൽകിയ ശമ്പളം തിരിച്ച് പിടിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കേസിൽ വിജിലൻസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നതിന്റെ സൂചനയാണ് കോടതിയുടെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

