തിരുവനന്തപുരം: സംസ്‌കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ്‌പെറ്റ തൃശ്ശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .
തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുന്നതുമാണ്.
ബീഹാറിൽ രാഷ്ട്രീയ പാർട്ടികളോട് ചർച്ച പോലും ഇല്ലാതെ വോട്ടർ പട്ടികയുടെ തീവ്ര പുനപരിശോധന നടത്തി 65 ലക്ഷം പൗരന്മാരുടെ വോട്ടവകാശം ഹനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.
കർണ്ണാടകയിൽ നടന്നതായി രാഹുൽഗാന്ധി ആരോപിച്ച കൃത്രിമങ്ങളെപ്പറ്റി വ്യക്തമായ മറുപടി പറയാൻ കഴിയാതെ തെരഞ്ഞടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശ്ശൂരിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിൽ ആൾതാമസമില്ലാത്ത ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് വ്യാജമേൽവിലാസങ്ങളുണ്ടാക്കി വൻക്രമക്കേട് നടത്തിയതായ വസ്തുതകളും ഉൾപ്പെടുന്നു. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞടുപ്പ് സമ്പ്രദായത്തോട് അൽപമെങ്കിലും കൂറുണ്ടെങ്കിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിന്മേൽ സമഗ്ര അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

