അടുത്ത ഉപരാഷ്ട്രപതി ആര്? മുന്‍തൂക്കം ജെഡിയു നേതാവ് ഹരിവംശ് സിങ്ങിന്; ഗവര്‍ണര്‍മാര്‍ക്കും സാധ്യത

0

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിന് പിന്നാലെ പിന്‍ഗാമിയാര് എന്ന ചോദ്യം സജീവമായിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍ നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിന് പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ട്.

സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്നും ചില വാര്‍ത്താ ഏജന്‍സികള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധന്‍കര്‍ ഉപരാഷ്ട്രപതി ആകുന്നതിനുമുന്‍പ് ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു. കൂടാതെ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയും പാര്‍ട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധന്‍കറും മുന്‍പ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാര്‍ ആകുന്നതിന് മുന്‍പ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.

തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകും. ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാല്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അനുശാസിക്കുന്നത്. അഞ്ച് വര്‍ഷമാണ് കാലാവധി. പദവി ഒഴിവ് വന്നാല്‍ വേറെ ആര് ആ ചുമതലകള്‍ വഹിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഇല്ലെങ്കില്‍ ആ ചുമതല ഉപാധ്യക്ഷന് നിര്‍വഹിക്കാം. 35 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവിയില്‍ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here