വിപഞ്ചികയുടെ മരണം, മൃതദേഹത്തിൽ പാടുകൾ : നിതീഷിനെ നാട്ടിലെത്തിക്കും

0

കൊല്ലം:  വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം നടത്തി.പിന്നാലെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

മൃതദേഹത്തിൽ ചില പാടുകളുണ്ടെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് പറഞ്ഞു. ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് വിപഞ്ചികയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടത്തുന്നത്.

അതേസമയം, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി മുകേഷ് പറഞ്ഞു. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്.

കഴിഞ്ഞ പത്താം തിയതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷിനൊപ്പം യുഎഇയിലായിരുന്നു താമസിക്കുന്നത്.

വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ദീർഘമായ ആത്മഹത്യ കുറിപ്പിൽ ഭർത്താവായ നിതീഷ്, ഭർതൃ സഹോദരി നീതു, ഭർതൃപിതാവ് മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജയും വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here