വാഷിങ്ടൺ: ബ്രസീലിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനം അധികചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നികുതി നിലവിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി. ബ്രസീൽ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്കാണ് ട്രംപ് അധികചുങ്കം ഏർപ്പെടുത്തിയത്. എന്നാൽ, ബ്രസീലിനാണ് കൂടുതൽ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രസീലിന് പുറമേ അൽജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക, ബ്രൂണെ, മോൾഡോവ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കാണ് ട്രംപ് പുതുതായി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത്. അൽജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെക്കും മോൾഡോവയ്ത്തും 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാനവുമാണ് അധികനികുതിയായി ചുമത്തിയത്.
ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയ്ക്കച്ച കത്തിലാണ് ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം അധികചുങ്കം ഏർപ്പെടുത്തിയ വിവരം ട്രംപ് വ്യക്തമാക്കുന്നത്. ഈ കത്ത് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കത്ത് പുറത്തുവിട്ടു.
ബ്രസീൽ മുൻപ്രസിഡന്റ് ജെയ്‍ർ ബൊൽസൊനാരോയ്ക്കെതിരേയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്നും ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കയുടെ അധികചുങ്കത്തിന് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ പ്രഖ്യാപിച്ചു.

