കട്ടപ്പന: വിദ്യാർഥികളുടെ ജീവന് ഭീഷണിയായി കട്ടപ്പനയിലെ സ്കൂളുകൾ. കട്ടപ്പന എൽപി സ്കൂൾ, കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ജീവൻ പണയം വെച്ചാണ് വിദ്യ അഭ്യസിക്കാനായി ഇവിടേക്ക് എത്തുന്നതെന്ന് പറയേണ്ടി വരും. ഒരിടത്ത് കെട്ടിടം അപകടാവസ്ഥയിലായതും മറ്റൊരിടത്ത് വൈദ്യുതി ലൈനും വൻ മരവുമാണ് ഭീഷണിയാകുന്നത്.
മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിനാവട്ടെ ഫിറ്റ്നെസില്ല. ജീവൻ പണയം വെച്ചാണ് ഇവിടെ വിദ്യാർഥികൾ പഠിക്കുന്നത്. കട്ടപ്പന മുനിസിപ്പാലിറ്റി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം. സ്കൂൾ കെട്ടിടത്തിലേക്ക് ഇടിഞ്ഞ കല്ലും മണ്ണും നീക്കത്തതിനാലും അപകട ഭീഷിണിയായി മൺ തിട്ട നിൽക്കുന്നതിനാലുമാണ് ഫിറ്റ്നസ് നൽകാത്തത്.
എൽപി സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തൂടെ ത്രീ ഫേസ് വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി മന്ത്രി റോഷി അഗസ്റ്റിൻ ഇവിടെയെത്തി പരിശോധന നടത്തി. സ്കൂളിന് സമീപത്തായി 2019ൽ നിലം പൊത്തിയ കൂറ്റൻ പാറയും മണ്ണും കാണാം ആറ് വർഷങ്ങൾക്കിപ്പുറവും ഇത് നീക്കം ചെയ്യാത്തതിൽ വലിയ ആക്ഷേപമാണുയരുന്നത്. കട്ടപ്പന എൽപി സ്കൂളിൻ്റെ കെട്ടിടത്തിൻ്റെ മേൽകൂരയോട് ചേർന്നാണ് ത്രീ ഫേസ് വൈദ്യുതി ലൈൻ കടന്ന് പോകുന്നത്. കെട്ടിടത്തിനു മേൽക്കൂര പണിതപ്പോൾ ലൈൻ കൂടുതൽ അടുത്തായി. ഏത് അപകടമാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും മുനിസിപ്പാലിറ്റി ഈ മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് വിവരം. എസ്റ്റിമേറ്റ് തയ്യാറാക്കി കട്ടപ്പന മുനിസിപ്പാലിറ്റിക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇലക്ട്രിക് ലൈനോട് ചേർന്നുള്ള വൻ മരവും അപകട ഭീഷണിയാണ്.

