കപ്പലണ്ടി കച്ചവടത്തിനായി പോകുന്നതിനിടെ തെരുവ് നായ മാന്തി, വലിയ മുറിവില്ലാത്തതിനാൽ കാര്യമാക്കിയില്ല; പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

0

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ ആണ് മരിച്ചത്.

രണ്ടാഴ്ച്ച മുന്‍പാണ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥന്‍ നായരെ തെരുവുനായ ആക്രമിച്ചത്. വൈകീട്ട് തിരുവന്‍വണ്ടൂരില്‍നിന്ന് തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന്‍ രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്. തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. അദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയും ചെയ്തു. ആക്രമണത്തില്‍ നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. എന്നാൽ ചെറിയ മുറിവായതിനാൽ ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല.

എന്നാൽ പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് അക്രമാസക്തനായ തെരുവുനായ ഇരുപതോളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേരെ നായ ആക്രമിച്ചു.

കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. നഗരത്തിലേക്ക് എത്തിയ നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here