കൊടുംചൂട് സഹിക്കാൻ കഴിഞ്ഞില്ല, അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപത് വയസുകാരിയ്ക്ക് ദാരുണാന്ത്യം

0

ടെക്സാസ്: അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടും ചൂട് സഹിക്കാൻ വയ്യാതെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ടെക്സാസിൽ ചൊവ്വാഴ്ച ഉച്ച കഴി‌‌ഞ്ഞാണ് സംഭവം. നാല് ദീവസത്തിനിടയിൽ ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ചൂടുള്ള സമയം ആയതിനാൽ കയ്യിൽ കുപ്പി വെള്ളവും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട ശേഷം ടെക്സാസിലെ ഒരു നിർമ്മാണ കമ്പനിയിലെ ജീവനക്കാരിയായ അമ്മ എട്ട് മണിക്കൂ‍ർ ഷിഫ്റ്റിന് ജോലിക്ക് കയറുകയായിരുന്നു. എന്നാൽ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ടൊയോറ്റ കാംറി കാറിനുള്ളിലെ ചൂട് സഹിക്കാൻ വയ്യാതെ 9 വയസുകാരി മരിക്കുകയായിരുന്നു. ഡ്യൂട്ടിക്കിടെ പാർക്കിംഗിൽ കിടക്കുന്ന കാറിലുണ്ടായിരുന്ന കു‌ഞ്ഞിനെ വന്ന് നോക്കാൻ 36 കാരിയായ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2 മണിയോടെയാണ് 36കാരി കാറിന് അടുത്തെത്തുന്നത്. ഈ സമയത്ത് കുട്ടി ചലനമില്ലാത്ത നിലയിലായിരുന്നു. അമ്മ പൊലീസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളെ കാറിൽ തനിച്ച് ഇരുത്തി പോവുന്നത് ടെക്സാസിൽ കുറ്റകൃത്യമാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ സാമ്പത്തികാന്തരീക്ഷം കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും പൊലീസ് വിശദമാക്കി. കുട്ടിയെ സുരക്ഷിതമായ ഒരിടത്ത് ആക്കേണ്ടിയിരുന്നുവെന്നും പൊലീസ് വിശദമാക്കി. മകളുടെ സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. തടയാൻ സാധിക്കുമായിരുന്നു അപകടമാണ് അശ്രദ്ധ മൂലമുണ്ടായതെന്നാണ് ഹാരിസ് കൗണ്ടി ഷെരീഷ് എഡ് ഗോൺസാലസ് വിശദമാക്കുന്നത്. തന്റേതല്ലാത്ത തെറ്റുമൂലമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here