കാസർഗോഡ്: കാഞ്ഞങ്ങാട് പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കർണാടക സ്വദേശിയായ 48-കാരണാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റിന് പെൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്നാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്.
പതിനാല് വയസുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രസവിച്ചത്. സംഭവത്തിൽ ഡിഎൻഎ പരിശോധന നടക്കുകയാണ്. ശേഷം കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കും. ആരോഗ്യമായ പ്രശ്നങ്ങൾ ഉണ്ടായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ നേരത്തെ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ മാതാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ബന്ധുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയായിരുന്നു. എന്നാൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

