തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവം; മറച്ചുവെക്കാൻ ശ്രമം നടത്തിയെന്ന് ആക്ഷേപം

0

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ പുള്ളിപ്പുലി അക്രമിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജീവനക്കാരനെ കടുവ ആക്രമിച്ചതിന് മുമ്പാണ് പുലിയുടെ ആക്രമണം നടന്നത്. ഈ മാസം ആദ്യമാണ് ഇറച്ചി നല്‍കാന്‍ കൂട്ടിന് സമീപത്ത് എത്തിയ ജീവനക്കാരൻ എസ് അജിതനെ പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിലും അധികൃതർക്ക് വീഴ്ച സംഭവിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ ഷിബുവിന്‍റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സംഭവം പുറത്തുവരാതിരിക്കാൻ അധികൃതർ ശ്രമിച്ചു. ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള്‍ ചികിത്സ തേടിയ വിവരം പുറത്തുവന്നത്.
സാരംഗി എന്ന പുള്ളിപ്പുലിയാണ് ആക്രമണം നടത്തിയത്. വലതുകൈക്ക് നേര്‍ക്കായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കൂട് വൃത്തിയാക്കാൻ എത്തിയ രാമചന്ദ്രൻ എന്ന ജീവനക്കാരനെ കടുവ ആക്രമിച്ചിരുന്നു. ഇതോടെയാണ് മൃഗശാല അധികൃതരുടെ ഗുരുതര വീഴ്ച പുറത്തുവരുന്നത്.

സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമിച്ച കടുവയുടെ മറ്റ് വിവരങ്ങൾ മൃ​ഗശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here