കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. 2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായി. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിച്ചു.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.
ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന അർജുൻ തന്റെ ലോറി അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായത്.
ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഷിരൂർ അപകടവും തുടർന്നുണ്ടായ രക്ഷാ ദൗത്യവും ഒരു മലയാളിക്കും മറക്കാൻ കഴിയില്ല.
നീണ്ട ദിവസത്തെ പരിശ്രമത്തിന് ശേഷം കരയിൽ നിന്ന് 65 മീറ്റർ അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റർ ആഴത്തിൽ അർജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തുന്നു. അപ്പോഴേക്കും അപകടം നടന്നതിന്റെ 72 ദിനം പിന്നിട്ടിരുന്നു.

