നിമിഷപ്രിയയുടെ മോചനം; കേസിൽ കൂടുതൽ നീക്കങ്ങൾ നടന്നിട്ടില്ല, വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. കേസിൽ കൂടുതൽ നീക്കങ്ങൾ നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ റ​ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെ.എ പോൾ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്.

യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി രേഖപ്പെടുത്തി. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമും പറഞ്ഞു.

അതേസമയം, നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രം​ഗത്തെത്തിയിരുന്നു. വധശിക്ഷയിൽ നിന്നും പിന്നോട്ടില്ലെന്നാണ് തലാലിന്റെ സഹോദരൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നടന്ന ഉന്നതതല ഇടപെടലുകളെ തുടർന്ന് ശിക്ഷ നീട്ടിവെക്കുകയായിരുന്നു. സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും യെമനിലെ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here