കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപണം. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയുടെ വയറ്റിൽ നിന്നാണ് നൂൽ പുറത്തെടുത്തത്. പ്രസവശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് പുറത്തറിഞ്ഞത്. എന്നാൽ, ചികിത്സാപ്പിഴവല്ലെന്ന നിലപാടിലാണ് എറണാകുളം ജനറൽ ആശുപത്രി അധികൃതർ.
ഷബീനയുടെ പ്രസവം എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് വയറ്റിൽ നൂൽ കണ്ടെത്തിയത്. പിന്നീട് നൂല് പുറത്തെടുത്തു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഷബീനയുടെ ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കുന്നത്.
എന്നാൽ, സംഭവത്തിൽ ചികിത്സാ പിഴവല്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. സാധാരണയായി ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണ് ഇത്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നിച്ചേർക്കാനാണ് ഇത് ഉപയോഗിച്ചത്. തൊലിക്കടിയിൽ ഇരുന്ന നൂലാണ് സ്കാൻ ചെയ്തപ്പോൾ കണ്ടെത്തിയത്. നൂല് അലിഞ്ഞു പോകാതിരുന്നത് കൊണ്ടാണ് അസ്വസ്ഥത ഉണ്ടായത്. സാധാരണ ഈ നൂല് അലിഞ്ഞു പോകാൻ 6 മാസം മുതൽ ഒരു വർഷമോ അതിലധികമോ സമയം എടുക്കാറുണ്ട്. കോട്ടയം മെെഡിക്കൽ കോളേജ് വീടിനടുത്തായത് കൊണ്ടാണ് യുവതിയും ഭർത്താവും ചികിത്സക്കായി അവിടേക്ക് പോയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

