പി. സി. ജോർജിന്റെ വിദ്വേഷ പ്രസംഗം: പൊലീസ് റിപ്പോർട്ട് തേടി കോടതി

0

തൊടുപുഴ:  മുൻ എം. എൽ. എ. പി. സി. ജോർജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നോട്ടീസ് നൽകിയത്.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ആർ. എസ്. എസ്. അനുകൂല സന്നദ്ധ സംഘടനയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി. സി. ജോർജിനെയും എച്ച്. ആർ. ഡി. എസ്. ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ടി. അനീഷ് കോടതിയെ സമീപിച്ചത്.

കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ ജോർജിനെതിരെ തൊടുപുഴ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കണം. കേസ് അടുത്ത ബുധനാഴ്ച കോടതി പരിഗണിയ്ക്കുന്നതിന് മുമ്പ് റിപ്പോർട്ട് നൽകണം. ഹൈക്കോടതി അഭിഭാഷകരായ അനീഷ് അബ്രഹാം, പോൾ മാങ്കുഴ, അഗസ്റ്റ് മാങ്കുഴ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.

അതേസമയം നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

2022ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ‘മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ  പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്‌നമില്ല കോടതിയിൽ തീർത്തോളമെന്നായിരുന്നു പി.സി.ജോർജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെയും വർഗീയ പ്രസ്താവന നടത്തി.

ജവഹർലാൽ നെഹൃവിന്റെ അപ്പൻ മോത്തിലാൽ നെഹ്‌റു മുസ്ലീമായിരുന്നു . ജവഹർ ലാൽ നെഹ്‌റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയെ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത് . ഭാരതം എന്നതാണ് ശരി – ഇങ്ങനെയായിരുന്നു ജോർജിന്റെ തൊടുപുഴയിലെ വിവാദ പ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here