‘അമ്മ’ തിരഞ്ഞെടുപ്പ്; ജഗദീഷിന്റേത് ചരിത്ര തീരുമാനം; നിലപാടിനെ പ്രശംസിച്ച് സാന്ദ്ര തോമസ്

0

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള നടന്‍ ജഗദീഷിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സാന്ദ്ര ജഗദീഷിന്റെ തീരുമാനത്തിന് പിന്തുണ നൽകിയത്. കലുഷിതമായ അമ്മയുടെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്. അതില്‍ സ്വയം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന സമീപനം എടുത്ത് പറയേണ്ടതും ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്നതുമാണ്. പുരോഗമനപരമെന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നതെന്നാണ് സാന്ദ്ര തോമസ് കുറിച്ചു.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്നും നടൻ ജഗദീഷ് പിന്മാറാന്‍ സാന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം. നിലപാട് മുതിർന്ന താരങ്ങളെ അറിയിച്ചു. മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. അനുമതി ലഭിച്ചാൽ ഉടൻ പിന്മാറും. ജഗദീഷ് പിന്മാറിയാൽ നടി ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത.

നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതൃത്വനിരയിലെ പലരും മത്സരിക്കരുതെന്ന അഭിപ്രായവും ഉയർന്നു കേട്ടിരുന്നു.

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആ​രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here