കൂട്ടുകാരൊത്ത് കളിചിരികളുമായി നടന്ന സ്‌കൂള്‍ മുറ്റത്തേക്ക് ചേതനയറ്റ് മിഥുന്‍ വീണ്ടുമെത്തി; കണ്ണീര്‍ക്കടലായി തേവലക്കര സ്‌കൂള്‍

0

കൊല്ലം: തന്റെ പ്രിയപ്പെട്ട സ്‌കൂളിലേക്കും കൂട്ടുകാരുടെ മുന്നിലേക്കും മിഥുന്‍ ഇന്ന് വീണ്ടുമെത്തി. പക്ഷേ ഇത്തവണ കളിചിരികില്ലാതെ, കൂട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും തേങ്ങലുകള്‍ക്കിടയിലേക്കാണ് മിഥുന്‍ എത്തിയത്. മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് സ്‌കൂളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വിലാപയാത്രയായി സ്‌കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം നാല് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഈ അധ്യയന വര്‍ഷമാണ് മിഥുന്‍ കൊല്ലം തേവലക്കര ഹൈസ്‌കൂളില്‍ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല. അതിനിടെയാണ് അതേ സ്‌കൂള്‍ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിന്റെ ജീവന്‍ കൂട്ടുകാരുടെ മുന്നില്‍ വെച്ച് പൊലിയുന്നത്.ക്ലാസ് തുടങ്ങിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുന്‍ ഉണ്ടാക്കിയെടുത്തത്.

മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് മിഥുന്‍. രണ്ട് ദിവസം മുന്‍പ് നടന്ന സെലക്ഷന്‍ ട്രയലിലും അവന്‍ പങ്കെടുത്തിരുന്നു. മിഥുന് ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ വേദനയോടെ പറയുന്നു. ഈ വര്‍ഷം എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹവും മിഥുന്‍ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എന്റോള്‍ ചെയ്തിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു. ഇത് എടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here