ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് അതിജീവിതയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ബലാത്സംഗക്കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് ഇട്ടത്.
കേരള ഹൈക്കോടതി നേരത്തെ ഈ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേൾക്കാതെയാണ് വിചാരണക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് എന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്. ഇതിനെതിരെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസിൽ, പ്രതിക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് സുപ്രീം കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരും, അതിജീവിതയ്ക്ക് വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായിയും ഹാജരായി.

