നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട്  ശരിവച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

0

ഇസ്താംബുൾ: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) തള്ളി.

നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകൾ പിൻവലിക്കുന്നതിനു പുറമേ, അധിനിവേശ പാലസ്തീനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന അഭ്യർത്ഥനയും ഐസിസി നിരസിച്ചു.

പാലസ്തീനിന്റെ അതിർത്തിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഐസിസിക്ക് അധികാരപരിധിയില്ലെന്ന ഇസ്രായേലിന്റെ വാദം പ്രീ-ട്രയൽ ചേംബർ തള്ളി. കേസിൽ അപ്പീൽ ചേംബർ പുറപ്പെടുവിച്ച ഉത്തരവ് കോടതിയുടെ അധികാരപരിധി ദുർബലപ്പെടുത്തുന്നതായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ചേംബർ വ്യക്തമാക്കി.

റോം ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 19 (7) പ്രകാരം, കേസിന്റെ സ്വീകാര്യതയെ ഒരു രാജ്യം ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് അന്വേഷണം നിര്‍ത്തിവയ്ക്കേണ്ടത്. ഇസ്രയേല്‍ അത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്ന് പ്രീ ട്രയല്‍ ചേംബര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പാലസ്തീന് നല്‍കുന്ന അവസരം നിഷേധിക്കണമെന്ന ഇസ്രയേല്‍ അഭ്യര്‍ഥനയും ചേംബര്‍ നിരസിച്ചു. കേസുമായി ബന്ധപ്പെട്ട മതിയായ വിവരങ്ങള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സബ്‌മിഷനുകളുടെ ആവശ്യമില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

ഗാസയിലെ ജനതയുടെ കൂട്ടക്കുരുതിയും, ആശുപത്രി ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ത്തതടക്കമുള്ള യുദ്ധക്കുറ്റങ്ങളും മുന്‍നിര്‍ത്തിയാണ് നെതന്യാഹു, ഗാലന്റ് എന്നിവര്‍ക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here