കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 18 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ (37) എന്നിവരെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എരഞ്ഞിപാലം ജങ്ഷനു സമീപം ബാഗിൽ കൊണ്ടുവന്ന 18.379 കി.ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഒഡിഷയിൽനിന്നു ട്രെയിൻമാർഗം ബംഗളൂരു-മൈസൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
മറ്റ് ജോലികൾക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകുന്നതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിന്‍റെ നിരീക്ഷണം ശക്തമാക്കി.
ഡാൻസാഫ് ടീമിലെ എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി.പി.ഒ മാരായ കെ. അഖിലേഷ്, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, ടി.കെ. തൗഫീഖ്, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ്ദ് മഷ്ഹൂർ, ഇ.വി. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ സാബുനാഥ്, ജാക്സൺ ജോയ്, എസ്.സി.പി.ഒമാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഇന്നലെ കൊച്ചി പെരുമ്പാവൂരിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായിരുന്നു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. പരിശോധനയിൽ രണ്ട് ബാഗുകളിൽ 10 ചെറിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായായിരുന്നു പരിശോധന.
എ എസ് പി ശക്തിസിംഗ് ആര്യയുടെ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും കഞ്ചാവുമായി പെരുമ്പാവൂരിൽ എത്തിയ സംഘം വട്ടക്കാട്ടുപടിയിലെ വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. പ്രതികൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

