യൂറോപ്പിൽ ജോലി വാഗ്‌ദാനം ചെയ്ത‌് തട്ടിപ്പ് :
വിദേശ മലയാളി അറസ്‌റ്റിൽ

0


കൊച്ചി . യൂ റോപ്പിൽ ജോലി വാഗ്ദാനം ചെയ്തു‌ കോടികൾ തട്ടിയ ബ്രിട്ടിഷ് മലയാളി അറസ്‌റ്റിൽ. 2017 ൽ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായിരുന്ന ചങ്ങനാശേരി കുറിച്ചി  കല്ലുമാടിക്കൽ വീട്ടിൽ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനാണു(45) സൗത്ത് പൊലീസിന്റെ പിടിയിലായത്.

ബ്രിട്ടിഷ് പാർലമെന്റിലേക്കു മത്സരിച്ചതടക്കം ചൂണ്ടിക്കാട്ടി വിശ്വാസം നേടിയ ശേഷമാണു ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്. ജോലി തട്ടിപ്പിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും വിവാഹ വാഗ്ദാനം നൽകി യുവ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ  നോർത്ത്  പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതിക്കെതിരെ ജോലി തട്ടിപ്പു കേസുകളുണ്ട്.

2024ൽ 9 ഉദ്യോഗാർഥികളിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണു പ്രതിയെ അറസ്‌റ്റ് ചെയ്ത‌ത്. പനമ്പിള്ളിനഗർ സ്വദേശിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്.

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രി ചങ്ങനാശേരി തുരുത്തിയിലെ വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 2021 മുതൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്സൺ തട്ടിപ്പു നടത്തിയതായി പൊലീസ് പറയുന്നു.

ഏറ്റുമാനൂർ കെഎസ്ഇബി യിൽ അസി. എൻജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാർലമെന്റംഗമാണെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചു. കോവിഡിനു പിന്നാലെ നാട്ടിലെത്തിയ ശേഷമാണു തട്ടിപ്പു വിപുലമാക്കിയത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ലക്സൺ മാസങ്ങൾക്കു മുൻപു ബിജെപിയിൽ ചേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു സമയത്തു പ്രചാരണത്തിലും സജീവമായിരുന്നു. ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ്   രാജീവ് ചന്ദ്രശേഖർ , ക്രിസ്ത്യൻ ബിഷപ്പുമാർ എന്നിവരെ കൂട്ടുപിടിച്ചു അവരുടെ ഫോട്ടോകൾ തന്റെ  സോഷ്യൽ മീഡിയയിൽ ഫ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്യുകയുകയും
തട്ടിപ്പുകൾ മറയ്ക്കാനും പിടിയിലാകുന്നതു തടയാനുമാണു  ഇയാൾ ഈ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ അവസാന ഘട്ടത്തിലാണ്. 2018ൽ ലക്സണെതിരെ ആദ്യ ഭാര്യ മാഞ്ചസ്‌റ്റർ കോടതിയിൽ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഇതിൽ തിരിച്ചടി നേരിട്ടതോടെയാണു ലക്സൺ കേരളത്തിലെത്തിയത്.  ബി ജെ പിയിൽ ചുവടുറപ്പിച്ചു തട്ടിപ്പ് വിപുലമാക്കാൻ നിലംബുർ ഇലക്ഷൻ പ്രചാരണത്തിനും ലക്സൻ മുന്നിൽ ഉണ്ടായിരുന്നു . ലക്സൻ അറസ്റ്റിലായതിനെ തുടർന്ന് നിരവധി നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ വന്നുകൊണ്ടിരിക്കുന്നത്

എസ്ഐ കിരൺ, സീനിയർ സി ഇൻസ്പെക്ട‌ർ പി.ആർ.സന്തോഷിന്റെ നേത്യത്വത്തിൽ പിഒ എം.എം.വിനോദ്, സിപിഒമാ രായ വി.എസ്.ശരത്, ചാൾസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here