പട്ടിക്കുട്ടിയെ രക്ഷിക്കുന്നതിനിടെ കബഡി താരത്തിന് ചെറുതായി കടിയേറ്റു; രണ്ടു മാസത്തിന് ശേഷം പേവിഷബാധയെ തുടർന്ന് ദാരുണാന്ത്യം

0

മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവ് പേവിഷബാധയെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ സോളങ്കി. ആരോ​ഗ്യനില ​ഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.

രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ സോളങ്കി രക്ഷിച്ചിരുന്നു. ഈ സമയം നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടത്. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ ആരംഭിച്ചുവെന്നും സഹോദരൻ പറഞ്ഞു. ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിച്ചു. നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് പറഞ്ഞത്. ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.

പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കോച്ച് പ്രവീൺ കുമാർ പറഞ്ഞു. ‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്. മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു. സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതർ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരിൽ വാക്സിനെടുത്ത അധികൃതർ ബോധവൽക്കരണവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here