ചെന്നൈ: തിങ്കളാഴ്ച തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത് ചിന്നകാമൻപട്ടിയിലെ ഒരു സ്വകാര്യ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് തൊഴിലാളികൾ മരിച്ചു. രാവിലെ 10 മണിയോടെ തൊഴിലാളികൾ പതിവ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ യൂണിറ്റിലെ നാലിലധികം മുറികൾ പൂർണ്ണമായും കത്തിനശിച്ചു.
അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യൂണിറ്റിന്റെ ഫോർമാനെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനങ്ങൾ പരിസര പ്രദേശങ്ങളിലെ നിവാസികളിൽ പരിഭ്രാന്തി പരത്തി.

