പാഞ്ചാലിമേട്: ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിൽ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റിൽ. പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളാണ് ഡിയോളും അഞ്ജുവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെറ്റമെലോൺ ലഹരിശൃംഖല ഉടമ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവരുടെ ലഹരിയിടപാടുകൾ. എഡിസൺ ബാബുവിന്റെ സഹപാഠിയാണ് ഡിയോൾ.
ആഗോള ലഹരിമരുന്ന് ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ൽ കൊച്ചിയിൽ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതൽ ഡിയോൾ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് നർക്കേട്ടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.
കെറ്റമെലോൺ ഡാർക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇടപാടുകൾ. എഡിസനും ഡിയോളും ഡാർക്നെറ്റ് ലഹരിശൃംഖല കേസിൽ പിടിയിലായ അരുൺ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടർന്നു. ബ്രിട്ടനിൽ നിന്ന് കെറ്റമീൻ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എൻസിബി നൽകുന്ന വിവരം.
2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഡിയോളും അഞ്ജുവും ചേർന്ന് റിസോർട്ട് തുടങ്ങിയത്. അതേസമയം, കെറ്റമെലോൺ ഡാർക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികൾക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം. എഡിസൻ ബാബുവിൻറെ കൂടുതൽ ലഹരിയിടപാടുകളിലേക്കും എൻസിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികൾ എഡിസൻ പൂഴ്ത്തിയതായും എൻസിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാൻ വിവിധ രാജ്യങ്ങളിൽ എൻസിബി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം മലയാളികൾ കണ്ണികളായ ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എഡിസൻ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല നാല് ഭൂഖണ്ഡങ്ങളിൽ പത്തിലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

