വളർത്തുമൃഗങ്ങളെയടക്കം ആക്രമിച്ചു, രണ്ടുമാസത്തോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലായി

0

സുൽത്താൻ ബത്തേരി: വളർത്തുമൃ​ഗങ്ങളെയടക്കം ആക്രമിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലി ഒടുവിൽ കൂട്ടിലായി. നമ്പ്യാർകുന്ന് പ്രദേശത്ത് ഭീതിപരത്തിയ പുലിയാണ് ഇന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. രണ്ടുമാസത്തോളമായി ഈ പ്രദേശത്തെ വളർത്തുമൃഗങ്ങളെ അടക്കം പുലി ആക്രമിച്ചിരുന്നു. രണ്ടുമാസത്തിനിടെ ചീരാലിലും നമ്പ്യാർ കുന്നിലുമായി 12 വളർത്തുമൃ​ഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു. ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഇരയായി ഒരു ആടിനെയും കെട്ടിയിട്ടു. ആടിനെ പിടിക്കാൻ കയറിയ പുലി കുടുങ്ങുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൂട്ടിൽ വീണതെന്നാണ് നി​ഗമനം. ക്യാമറ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാർ ഒരുമിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഇരിക്കെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യം ആലോചിക്കുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here