ഗാസ സിറ്റി: ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേരേ വെടിയുതിർത്ത് ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിൽ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാനെത്തിയവർക്കു നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. വെടിവെയ്പ്പിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ.
വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും കൗമാരക്കാരും യുവാക്കളും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷം പേരുടെയും നെഞ്ചിലും നെറ്റിയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആക്രമണം രൂക്ഷമായതോടെ ജനങ്ങൾ അവിടേക്ക് എത്താൻ ഭയക്കുകയാണ്. ഇതുമൂലം ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളും കൂടിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിനെതിരെ അടിയന്തരമായി രാജ്യാന്തര ഇടപെടലുണ്ടാകണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

