അഹമ്മദാബാദ് വിമാനാപകടം; കോക് പിറ്റ് റെക്കോര്‍ഡറിലെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരുടെ സംഘടനകളെ കാണാൻ കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയരുമ്പോൾ പൈലറ്റുമാരുടെ സംഘടനകളെ കാണാൻ കേന്ദ്ര സർക്കാർ. വിമാനത്തിലെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന ധ്വനിയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ഉയർത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരെ വേട്ടയാടരുതെന്നും അപകടത്തിന് പിന്നിൽ യന്ത്ര തകരാര്‍ ഉണ്ടായോയെന്ന് അന്വേഷിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം മാത്രം കണക്കിലെടുത്ത് അന്വേഷണം നടത്തില്ലെന്നും എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്നും കേന്ദ്രമന്ത്രി മുരളി മഹോൾ പറഞ്ഞു. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്ത് വിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്ക് വച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം അടക്കം ആരോപണമുന്നയിക്കുന്നു. പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. ജൂൺ 13നാണ് ബ്ലാക് ബോക്സിന്റെ ആദ്യത്തെ ഭാഗം കണ്ടെടുത്തത്.

രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ഡൽഹിയിൽ എത്തിച്ചാണ് പരിശോധിച്ചത്. ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണത്. അപകടത്തില്‍ 275 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here