കണ്ണൂർ: അഴീക്കലിൽനിന്ന് ചൊവ്വാഴ്ച മൂന്ന് വള്ളങ്ങളിൽ കടലിൽ പോയവരുടെ വലയിൽ കുടുങ്ങിയത് മീനല്ല. വല നിറയെ തേങ്ങ. മൂന്ന് വള്ളങ്ങളിലുള്ളവർക്കും കൂടി മുന്നൂറിലധികം തേങ്ങയാണ് കടലിൽനിന്ന് കിട്ടിയത്. വിവരമറിഞ്ഞ് രണ്ടാമത് ആയിക്കരയിൽനിന്ന് പുറപ്പെട്ടവർക്ക് കിട്ടിയതാകട്ടെ ആയിരത്തിലധികം തേങ്ങയും.
മൂന്ന് വള്ളങ്ങളിലായി 25-ഓളം പേർ ചൊവ്വാഴ്ച രാവിലെ 6.30-ഓടെ കടലിൽ പോയത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദിവസങ്ങളായി പണിയില്ലാതിരിക്കുകയായിരുന്നു. വലയിൽ മീനൊന്നും കുടുങ്ങാത്തതിനാൽ നിരാശയിലായ തോണിക്കാർ പെട്ടെന്നാണ് കടലിൽ പൊങ്ങിക്കിടക്കുന്ന തേങ്ങകൾ കണ്ടത്. കാരിയർ വള്ളത്തിലുള്ളവർ കൈകൊണ്ടും മീൻകോരി ഉപയോഗിച്ചും തേങ്ങ വള്ളത്തിലടുപ്പിച്ചു. മൂന്നുപേരാണ് ചെറിയ തോണിയിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് ഒന്നിന് ഇവർ ആയിക്കര ഹാർബറിൽ തിരിച്ചെത്തി. വിവരമറിഞ്ഞ് ആയിക്കരയിൽനിന്ന് മറ്റൊരു വള്ളം കടലിലേക്ക് പുറപ്പെട്ടു. വള്ളത്തിലെ എട്ടുകള്ളികളിൽ ആയിരത്തോളം തേങ്ങയുമായാണ് അവരും തിരിച്ചെത്തിയത്.
ആയിക്കരയിൽനിന്ന് പോയ സംഘം ഉപയോഗത്തിനുള്ളത് മാറ്റിവെച്ച് 85 കിലോഗ്രാമോളം തേങ്ങ തൂക്കിവിറ്റു. തേങ്ങ മാത്രമല്ല കടലിൽ നിറയെ മരക്കഷണങ്ങളും മാലിന്യവും നിറഞ്ഞുകിടക്കുകയായിരുന്നെന്നും മലവെള്ളത്തിൽ പുഴയിലൂടെ ഒലിച്ചുവന്നതാകാമെന്നുമാണ് തൊഴിലാളികൾ പറയുന്നത്.

