ചോദ്യചിഹ്നമാകുന്നത് അൻവറിന്റെ രാഷ്ട്രീയ ഭാവി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: തൃണമൂൽ കോൺ​ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതിൽ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോൾ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്. അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ മുന്നേതന്നെ അടച്ചതാണെന്നും മറിച്ചൊരു നിലപാടെടുക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല എന്നുമാണ് വി ഡി സതീശന്റെ നിലപാട്. തന്റെ നിലപാടുകൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ്. നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം യുഡിഎഫിനുള്ളിൽ വി ഡി സതീശന്റെ ശക്തിയും സ്വാധീനവും വർധിപ്പിക്കുന്നതാണ്.

നിലമ്പൂരിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ ക്രെഡിറ്റ് പി വി അൻവർ കൊണ്ടുപോകുമായിരുന്നു എന്നാണ് സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിന്റെ ക്രെഡിറ്റ് അൻവർ അവകാശപ്പെടുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് ആത്മവിശ്വാസം വർധിക്കാൻ സതീശന്റെ നിലപാടുകൾ കാരണമായെന്നും നേതാക്കൾ കൂട്ടിച്ചേർക്കുന്നു.

യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാമെന്ന നിലപാട് മുന്നണി യോഗം നേരത്തേ എടുത്തിരുന്നു. എന്നാൽ, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയത് ഉൾക്കൊള്ളാൻ അൻവറിനായില്ല. തന്റെ പ്രവേശനം തടയുന്നത് പ്രതിപക്ഷ നേതാവാണെന്ന കണക്കുകൂട്ടലിൽ സതീശനെതിരേയും തിരിഞ്ഞു. ഇതോടെ, അൻവറിനുമുൻപിൽ യുഡിഎഫ് വാതിലടച്ചു. പ്രവർത്തകരുടെ ആത്മാഭിമാനം കളഞ്ഞ് ഒരു കീഴടങ്ങലിനില്ലെന്നാണ് അൻവർ വിഷയത്തിൽ സതീശൻറെ നിലപാട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അൻവറിന് സ്വാധീനമുള്ള മേഖലകളിൽ അദ്ദേഹത്തെ സഹകരിപ്പിക്കണമെന്ന ചിന്ത പുലർത്തുന്ന നേതാക്കൾ കോൺഗ്രസിലും മുസ്ലിം ലീഗിലുമുണ്ട്. എന്നാൽ, മുന്നണിക്കെതിരേ മത്സരിച്ച അൻവറിനെ എടുക്കുന്നതിന്റെ സാംഗത്യം സതീശൻ ചോദ്യംചെയ്യുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രാദേശികമായി എന്തെങ്കിലും നീക്കുപോക്കുകൾ ഉണ്ടാക്കണമെങ്കിൽ അത് പ്രാദേശികതലത്തിൽ ഉണ്ടാകുമെന്നല്ലാതെ യുഡിഎഫുമായുള്ള രാഷ്ട്രീയസഖ്യമെന്ന നിലയിലേക്ക് വളരാൻ നിലവിൽ സാധ്യത കുറവാണ്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് യുഡിഎഫ് വിപുലീകരിക്കണമെന്ന ആശയവും സതീശൻ മുന്നോട്ടുവെക്കുന്നു. നേരത്തേ, യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച ചർച്ചകളൊന്നും കാര്യമായി ആരംഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാൻ തയ്യാറാണെന്നുംമറ്റും അൻവർ പറയുന്നുണ്ടെങ്കിലും യുഡിഎഫുമായി വിലപേശാനുള്ള ശേഷി അൻവറിന് ശോഷിക്കുകയാണ്. നിലവിൽ സതീശന്റെ നിലപാട് യുഡിഎഫിന്റെയും നിലപാടായി മാറുമെന്ന് ചുരുക്കം.

അതേസമയം, യുഡിഎഫിന്റെ ഭാ​ഗമാകാൻ സാധിച്ചില്ലെങ്കിൽ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി എന്തെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. തൃണമൂൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ഒരു മുന്നണിക്ക് അൻവർ രൂപംകൊടുത്തിട്ടുണ്ടെങ്കിലും അതിൽ വലിയ ശക്തിയും സ്വാധീനവുമുള്ള പാർട്ടികളില്ല. ഇനി ഇടത് മുന്നണിയിലേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. കേരള രാഷ്ട്രീയം എൽഡിഎഫ് – യുഡിഎഫ് മുന്നണികളിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അറിയാവുന്ന ആളാണ് അൻവർ. എന്നാൽ, ഈ രണ്ട് മുന്നണികളിലെയും ശക്തൻമാരെ പിണക്കിയതാണ് അൻവറിന് വിനയായത്. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അൻവർ രൂക്ഷമായി വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here