ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം; മരണസംഖ്യ മൂന്നായി, കാണാതായ 20 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

0

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 3 ആയി. മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ വൻ നാശ നഷ്ടം. ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്ന 20 പേരെ കാണാതായതെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ രണ്ടുപേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്‌ഫോടനമുണ്ടായിരുന്നു. കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്‌സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്വരയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. മൂന്നിലധികം വീടുകള്‍ ഒലിച്ചുപോയി.

റോഡുകളും പാലങ്ങളും തകർന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ‘ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ’തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്‌വരയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഇതുസംബന്ധിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണര്‍ ടോറുള്‍ എസ് രവീഷ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here